


തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം. സംഘടനാ കാര്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദേശം. ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ ലഭിച്ച വോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കണം. തെരഞ്ഞെടുപ്പിന് മുമ്പായി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ യോഗം വിളിച്ചിരുന്നോ ? കുടുംബശ്രീ അംഗങ്ങൾ പ്രവർത്തനങ്ങളിൽ പങ്കാളികളാണോ? ന്യൂനപക്ഷങ്ങൾ എത്രത്തോളം തെരഞ്ഞെടുപ്പിൽ ഒപ്പം നിന്നു തുടങ്ങിയ ചോദ്യങ്ങളാണ് സർക്കുലറിലുള്ളത്.
34 ചോദ്യങ്ങളാണ് സർക്കുലറിലുള്ളത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ ഓരോ ലോക്കൽ കമ്മിറ്റിക്ക് കീഴിലും ലഭിച്ച വോട്ടുകൾ വിശദമായി പരിശോധനക്ക് വിധേയമാക്കണമെന്ന് നിർദേശമുണ്ട്. വിവരങ്ങൾ ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷം ഏരിയ സെന്ററുകൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് 34 ചോദ്യങ്ങളുള്ള സർക്കുലറുകൾ ലോക്കൽ കമ്മിറ്റികൾക്ക് അയച്ചിരിക്കുന്നത്. ഓരോ ലോക്കൽ പരിധിയിലേയും ബിജെപിയുടെ വളർച്ചയെ കുറച്ചും ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും നിർദേശമുണ്ട്.
സ്ക്വാഡ് പ്രവർത്തനങ്ങളിൽ നിർദേശങ്ങൾക്ക് അനുസരിച്ച് നടന്നോ തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൾ പിഴച്ചത് എന്തുകൊണ്ട് ? സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനം എങ്ങനെ ഉണ്ടായിരുന്നു ? പഠന സ്കൂളുകൾ ഏരിയ തലത്തിൽ നടക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളും ലോക്കൽ കമ്മിറ്റികൾക്ക് അയച്ച സർക്കുലറിലുണ്ട്. എസ്ഐആറിന് ശേഷം കൂട്ടിച്ചേർത്ത വോട്ടർമാരുടെ രാഷ്ട്രീയ ആഭിമുഖ്യവും ചോദ്യാവലിയിലുണ്ട്.
