


തൃശൂർ : മന്ത്രി ഒജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകിയതിന്റെ പേരിൽ സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ പിഎസ് അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. സിപിഐ അഷ്മിച്ചിറ ബ്രാഞ്ചാണ് നടപടിയെടുത്തത്.
അബ്ദുൽ റഹ്മാന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.
തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്നു അബ്ദുൽ റഹ്മാൻ പ്രതികരിച്ചു. അൻപതോളം വർഷം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. വീട്ടുകാരുടേയും നാട്ടുകാരുടേയും അഭ്യർഥന മാനിച്ചാണ് 27നു മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയത്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.