


ചെന്നൈ : തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവിതരണ സ്ഥാപനമായ ടാസ്മാക്കില്‍ (TASMAC) വര്‍ഷങ്ങളായി നിലനിന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അനൗദ്യോഗിക പണപ്പിരിവും വരുമാന ചോര്‍ച്ചയും അവസാനിപ്പിക്കാന്‍ കടുത്ത നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വിജയ് നിര്‍ണായക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരമനുസരിച്ച്, ടാസ്മാക് ശൃംഖല വഴി ഓരോ മാസവും ഏകദേശം 102 കോടി രൂപ വരെ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ അനൗദ്യോഗികമായി വകമാറ്റുന്നുവെന്ന ആരോപണമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 1,600 കോടി രൂപ ഇതുവഴി സംസ്ഥാന ഖജനാവിന് നഷ്ടമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡിഎംകെ ഭരണകാലത്ത് ടസ്മാക് ദുരുപയോഗം ചെയ്യപ്പെട്ടിരുന്നോ എന്നതില്‍ ഉടന്‍ അന്വേഷണമുണ്ടായേക്കും.
‘ഓരോ മദ്യക്കേസിനും ഏകദേശം 90 രൂപ ‘പാര്‍ട്ടി ഫണ്ട്’ പിരിവായി വകമാറ്റിയിരുന്നു. ബിയര്‍ കേസുകളില്‍, ഓരോ കേസിനും ഏകദേശം 40 രൂപയും വൈന്‍ കേസുകള്‍ ഓരോന്നിനും 20 രൂപയും മന്ത്രിമാരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഫണ്ടിലേക്ക് ഈടാക്കിയിരുന്നു’ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തിലാണ് ടാസ്മാക്കിന്റെ എല്ലാ വില്‍പ്പന ശൃംഖലയിലും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന എല്ലാ അനൗദ്യോഗിക പണപ്പിരിവ് സംവിധാനങ്ങളും ഉടന്‍ അവസാനിപ്പിക്കാന്‍ വിജയ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്താകെ 4,000-ത്തിലധികം ടാസ്മാക് ഔട്ട്ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും കര്‍ശനമായ നിരീക്ഷണത്തിന് വിധേയവുമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ മേല്‍നോട്ടത്തിലാണ് പരിഷ്കാര നടപടികള്‍ നടപ്പാക്കുന്നത്. അഴിമതിയിലൂടെയോ ജനങ്ങളുടെ ദുരിതത്തിലൂടെയോ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് ആവശ്യമില്ലെന്നും മദ്യവില്‍പ്പനയില്‍ നിന്നുള്ള ഓരോ രൂപയും സംസ്ഥാന ഖജനാവില്‍ എത്തണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയതായി മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടില്‍ പ്രതിമാസം ഏകദേശം 88 ലക്ഷം ആളുകള്‍ ടാസ്മാക് വഴി മദ്യം വാങ്ങുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ ടാസ്മാക്കിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നത് സംസ്ഥാന വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അനൗദ്യോഗിക ഫണ്ട് ശേഖരണ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഡിസ്റ്റിലറികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതിനകം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തിടെ സ്കൂളുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപമുള്ള നൂറുകണക്കിന് ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടുന്ന നടപടി സ്വീകരിച്ച വിജയ് സര്‍ക്കാര്‍, ഇപ്പോള്‍ സാമ്പത്തിക സുതാര്യത ഉറപ്പാക്കാനുള്ള നീക്കങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഭരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അഴിമതിക്കെതിരായ ശക്തമായ സന്ദേശമാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.