


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യതയുള്ളതായി ബിജെപി വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ വിജയിക്കാം. തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമര്‍ശിച്ചത് തെറ്റായിപ്പോയി എന്ന് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാന്‍ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക് പോകും. ബൂത്തുതല കണക്കുകള്‍ നേരിട്ട് വിലയിരുത്താനും കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും. ഒരുകോര്‍കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക. ക്രൈസ്തവ സഭകള്‍ക്കെതിരായ വിമര്‍ശനത്തില്‍ ഷോണ്‍ ജോര്‍ജിനോട് യോഗത്തില്‍ വിശദീകരിക്കാന്‍ ആവശ്യമുയര്‍ന്നു.
കോണ്‍ഗ്രസിന് അനുകൂല സമീപനം സ്വീകരിച്ചതിന് ദീപിക പത്രത്തിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും, സഭയെയോ നേതൃത്വത്തെയോ വിമര്‍ശിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് മറുപടി നല്കി. ഇനി സഭാ നേതൃത്വത്തെയോ, സഭകളെയോ പരസ്യവിമര്‍ശനം പാടില്ലെന്ന് ബിജെപി കോര്‍ കമ്മിറ്റി നിര്‍ദേശം നല്കി. പാലക്കാട്ടെ വോട്ടിന് കോഴ ആരോപണങ്ങള്‍ക്കിടെ, ഒരു ബിജെപി വനിതാ നേതാവിനെതിരായ വോയ്സ് ക്ലിപ്പില്‍ തന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ടെന്നും, അതിനാല്‍ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്നും യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ സോമന് ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.