


തിരുവനന്തപുരം : കേരളത്തിലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് പുതിയ കരട് മാര്‍ഗ്ഗരേഖ പുറത്തിറക്കി. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായി തദ്ദേശസ്ഥാപനത്തിന്റെ മുൻകൂർ അനുമതിയും ഔദ്യോഗിക തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്നതാണ് മാര്‍ഗ്ഗരേഖ. മൃഗസംരക്ഷണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട കരട് മാര്‍ഗ്ഗരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചു.
പുതിയ കരട് മാര്‍ഗ്ഗരേഖ പ്രകാരം, തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, മൃഗസ്നേഹികൾ, മൃഗക്ഷേമ സംഘടനകൾ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഈ അപേക്ഷ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ പ്രകാരമുള്ള ഏഴംഗ സമിതി അപേക്ഷകൾ പരിശോധിക്കും. അപേക്ഷ പരിശോധിച്ചശേഷം നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം അനുവദിക്കുകയോ അല്ലെങ്കിൽ പകരം സ്ഥലം നിർദേശിക്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യാം.
ഭക്ഷണം നൽകാൻ അനുമതി ലഭിക്കുന്നവർക്ക് കെയർഗിവർ ഐഡി കാർഡ് നൽകും. ഇവർക്ക് രാവിലെ 5 മുതൽ 6 വരെയും രാത്രി 10 മുതൽ 11 വരെയും നിശ്ചയിച്ച കേന്ദ്രങ്ങളിൽ മാത്രം തെരുവുനായകൾക്ക് ഭക്ഷണം നൽകാം.
കുട്ടികളും മുതിർന്നവരും കൂടുതലായി എത്തുന്ന പ്രദേശങ്ങൾ, ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആശുപത്രികൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവയ്ക്ക് സമീപം ഭക്ഷണം നൽകാൻ അനുവദിക്കില്ല. ആളുകളുടെ സഞ്ചാരം കുറവുള്ള പ്രദേശങ്ങളെയാണ് ഭക്ഷണം നൽകാനായി പരിഗണിക്കുക.
മാലിന്യസംസ്കരണം മെച്ചപ്പെട്ടതോടെ തെരുവുനായകൾക്ക് ലഭിച്ചിരുന്ന ഭക്ഷണസ്രോതസ്സുകൾ കുറഞ്ഞു. വിശപ്പ് കാരണമാകാം നായകൾ ആക്രമണ സ്വഭാവത്തിലേക്ക് മാറുന്നത് എന്ന വിലയിരുത്തലാണ് ഈ നിർദേശങ്ങൾക്ക് പിന്നിലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടയുകയല്ല ലക്ഷ്യമെന്നും, പൊതുസുരക്ഷയും മൃഗക്ഷേമവും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിൽ അതിനെ ക്രമീകരിക്കുകയാണെന്നും വകുപ്പ് വ്യക്തമാക്കി. പുതിയ സംവിധാനം നിലവിൽ വന്നാൽ ഭക്ഷണം നൽകുന്നവരും പ്രദേശവാസികളും തമ്മിലുള്ള തർക്കങ്ങൾ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
അതേ സമയം, ഗുരുതര രോഗബാധിതരും അത്യന്തം ആക്രമണ സ്വഭാവമുള്ളതുമായ തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കാനുള്ള സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികളും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.