


ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ. വനിതാ സംവരണം, മണ്ഡല പുനർനിർണയം, എഫ്സിആർഎ ഉൾപ്പെടെയുള്ള നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം. നിർണായക സർവകക്ഷി യോഗം ഇന്ന് ഡൽഹിയിൽ. ചോദ്യപ്പേപ്പർ ചോർച്ചയും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്ധനവിലയും പാർലമെന്റിൽ ഉയർത്ത് പ്രതിഷേധിക്കാൻ പ്രതിപക്ഷം. ഇരുസഭകളും സ്തംഭിപ്പിക്കുമെന്നും മുന്നറിയിപ്പ്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ വമ്പൻ മാറ്റങ്ങളോടെയാണ് ഭരണപ്രതിപക്ഷങ്ങൾ വീണ്ടും സഭയ്ക്കകത്ത് ഒത്തുചേരാൻ പോകുന്നത്. കൂറുമാറ്റങ്ങളും, ലയനവും, പിളർപ്പും പുതിയ സഖ്യങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നു. മൂന്നാം മോദി സർക്കാർ മുൻപൊരിക്കലും ഇല്ലാത്ത വിധം ശക്തി പ്രാപിച്ചുകഴിഞ്ഞു. കണക്കുകൾ ഇനി അവർ വിരലനക്കുന്ന ഇടത്തേക്ക് നീങ്ങുന്ന അവസ്ഥയിലാണ് പാർലമെന്റ് വീണ്ടും ചേരുന്നത്. പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ് ബിജെപിയും എൻഡിഎ യും.
മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ഭരണപക്ഷത്തിന്റെ ശ്രമത്തെ എതിർത്ത് വോട്ട് ചെയ്യുമ്പോൾ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കാൻ 230 അംഗങ്ങൾ ഉണ്ടായിരുന്നു. ഇന്നത് ചുരുങ്ങി എത്രയാണെന്ന് പ്രതിപക്ഷത്തിന് പോലും വ്യക്തതയില്ലാത്ത അവസ്ഥയിൽ എത്തി. രാഘവ് ചദ്ദയും, ഹർഭജൻ സിംഗും, സ്വാതി മലിവാളും ഉൾപ്പെടുന്ന ഒരു കൂട്ടം ആം ആദ്മി പാർട്ടി രാജ്യസഭ എംപിമാർ ബിജെപിയിൽ ലയിച്ചപ്പോഴാണ് പ്രതിപക്ഷത്തിന് ആദ്യം അടിതെറ്റിയത്. തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർ എൻ സി പി ഐ എന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കുന്നു. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തുള്ള ആറ് ലോക്സഭ എംപിമാർ ഏക്നാഥ് ഷിന്ദേ പക്ഷത്ത് പാർലമെന്റ് ആരംഭിച്ചു കഴിഞ്ഞാൽ ഔദ്യോഗികമായി ലയിക്കും.
തമിഴ്നാട്ടിൽ തമിഴക വെട്രി കഴകവുമായി ഉള്ള സഖ്യം കാരണം ദേശീയ തലത്തിലെ ഇന്ത്യ സഖ്യത്തിൽ നിന്നാണ് ഡിഎംകെ പുറത്തു പോയിരിക്കുന്നത്. 22 എംപിമാരുള്ള ഡിഎംകെയുടെ പിന്തുണ കോൺഗ്രസിന് പ്രിയപ്പെട്ടതായിരുന്നു. ഈ മാറ്റങ്ങളാണ് ഭരണകക്ഷിയെ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഒരു വോട്ടെണ്ണലിലും എൻഡിഎയുടെ സംഖ്യ ഇതേതോതിൽ ഉയരും എന്നാണ് സൂചന. കൂറുമാറ്റത്തിന് തയ്യാറെടുക്കുന്ന എൻസിപി എസ്പി പോലുള്ള മറ്റുള്ളവർ ഉണ്ടെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഡിഎംകെ പിന്തുണ ഇല്ലെങ്കിൽ പോലും ഈ ഘട്ടത്തിൽ എൻഡിഎയുടെ അംഗബലം ലോക്സഭയിൽ 319 ആണ്.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഉൾപ്പെടെ ഏഴു ബില്ലുകൾ ആണ് നിലവിൽ സഭാ കാലയളവിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എൻഡിഎയ്ക്ക് 360 എന്ന മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിയും എന്ന് ഉറപ്പായാൽ നിർണായകമായ രണ്ട് ഭരണഘടനാഭേദഗതി ബില്ലുകൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ ഉണ്ടായേക്കാം. 131 ആം ഭേദഗതിയായ വനിതാ സംവരണ നിയമഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമാണ് ഒന്നാമത്തേത്. ഭരണഘടനയുടെ 129 ആം ഭേദഗതിയായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും കൊണ്ടുവരുന്നത് കേന്ദ്രം പരിഗണിച്ചേക്കും. ശേഷിക്കുന്ന അംഗസംഖ്യ കൊണ്ട് ശക്തമായി എതിർക്കുകയാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്. പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേടും അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും ഇന്ധനവിലയും ഉൾപ്പെടെ മറ്റനേകം കാര്യങ്ങളും ഉണ്ട്.