


ഹാനോയ് : വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മുങ്ങിമരിച്ചു. ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. 36 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 32 പേരും ഇന്ത്യൻ സഞ്ചാരികളാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ, മൂന്ന് ബോട്ട് ജീവനക്കാരും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും ഹാനോയിയിലും അടിയന്തര പ്രതികരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു.
‘വലിയൊരു ദുരന്തമാണുണ്ടായത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂ. സാധ്യമായത്രയും പ്രാദേശിക സഹായങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് രക്ഷാപ്രവർത്തനം തുടരുകയാണ്’. എംബസി പ്രസ്താവിച്ചു.
ഹോൻ മേ റുത്ത് ദ്വീപിൽ നിന്ന് ആൻ തോയിലേക്ക് പോകുകയായിരുന്നു ബോട്ടെന്നാണ് വിവരം. കടലിൽ നിന്ന് 400 മീറ്റർ അകലെയാണ് ബോട്ട് മറിഞ്ഞുവീണതെന്ന് അധികൃതരെ ഉദ്ദരിച്ച് വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയായിരുന്നെന്നും കനത്ത തിരമാലകളുണ്ടായിരുന്നെന്നും വിയറ്റ്നാം മാധ്യമം പറഞ്ഞു.