


കൊച്ചി : മെഡിക്കല്‍ കോളജുകളിലടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കുന്ന പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ജി സുധാകരന് എംഎല്‍എ. മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം എന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ജി സുധാകരന് പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ ല്‍ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്.
‘മുമ്പ് സര്‍ക്കാര്‍ കൊടുത്തിരുന്ന പോലെ ആശുപത്രികളില്‍ വീണ്ടും ഭക്ഷണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ ഓരോ സംഘടനയുടെയും ബാനറില്‍ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാന്‍ പാടില്ല. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ കടമ എന്ന രീതിയിലാണ് പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയത്. ഇത് തല്‍പ്പരകക്ഷികള്‍ എന്നെ ആക്ഷേപിക്കും വിധം തെറ്റായ ഒരു വാര്‍ത്തയാക്കി വിതരണം ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. അല്ലാതെ അങ്ങനെ പറഞ്ഞതല്ല’.
‘ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം എന്നാണ് പറഞ്ഞിട്ടുള്ളത്. അതോടൊപ്പം മെഡിക്കല്‍ ആശുപത്രിക്ക് വെളിയില്‍ ഭക്ഷണം പാചകം ചെയ്തു ആശുപത്രിയില്‍ വിതരണം ചെയ്യാവുന്നതാണ്. മറ്റു മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചെയ്യുന്നത് അപ്രകാരമാണ്. ഇതിനുവേണ്ടി പല സംഘടനകളും പണം പിരിക്കുന്നു. പിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആശുപത്രി വികസന സമിതിക്ക് നല്‍കണം. അപ്രകാരം സുതാര്യതയോടെ ആശുപത്രിക്ക് മേന്മ ഉണ്ടാകുന്ന തരത്തില്‍ ഭക്ഷണവിതരണം ക്രമപ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇടതുപക്ഷ യുവജന സംഘടനയുടെ ഭക്ഷണ വിതരണം മുന്‍ കാലങ്ങളില്‍ വീടുകളില്‍ നിന്നും പൊതിച്ചോറ് വാങ്ങിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം പിരിച്ചാണ് നടത്തുന്നത്. അത് ശരിയായ രീതിയല്ല എന്നും ജി സുധാകരന് പറഞ്ഞു.