


ഇംഫാൽ : വീണ്ടും സംഘർഷത്തിലായി മണിപ്പൂർ. വെള്ളിയാഴ്ച രാത്രിയോടെയാണ് മണിപ്പൂരിലെ താഴ്വാര മേഖലകളിൽ പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ട്രോങ്ലാവോബി സംഭവത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇംഫാൽ ഈസ്റ്റിൽ വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയത്.
കർഫ്യൂ ലംഘിച്ച് റാലി നടത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന ഇടപെട്ടതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി. പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർ വാതക ഷെല്ലുകളും മോക്ക് ബോംബുകളും ഉപയോഗിച്ചു. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
ഏപ്രിൽ ഏഴിനാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബി ഗ്രാമത്തിലെ വീടിന് നേരെ ബോംബാക്രമണമുണ്ടായത്. കുക്കി-സോ ഗ്രൂപ്പുകളുടെ ആധിപത്യമുള്ള കുന്നിൻപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ബോംബെറിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
ആക്രമണത്തിൽ രണ്ടു കുട്ടികൾ തൽക്ഷണം കൊല്ലപ്പെടുകയും വീടിനു കേടുപാടുകളുണ്ടാവുകയും ചെയ്തു. സംഘർഷ സാധ്യതയുണ്ടായിരുന്ന പ്രദേശത്ത് സംഭവം പരിഭ്രാന്തി പടർത്തി. ആക്രമണത്തെത്തുടർന്നാണ് പ്രതിഷേധങ്ങൾ ഉയർന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ കടുപ്പിക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ് എന്നിവിടങ്ങളിൽ രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിഷേധം രൂക്ഷമായ ബിഷ്ണുപൂരിൽ രാവിലെ 5 നും 10 നും ഇടയിൽ മാത്രമേ ഗതാഗത സൗകര്യം അനുവദിക്കുകയുള്ളൂ. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെയാണ് യാത്രകൾ നിയന്ത്രിച്ചത്.
കോങ്ബ ബസാർ, വാങ്ഖൈ, കോങ്പാൽ എന്നിവയുൾപ്പെടെ ഇംഫാൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. മണിപ്പൂരിലെ താഴവര ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ധ് ചെയ്തിട്ടുണ്ട്. സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.