


ന്യൂഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടേയും ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളിയത്. ഷര്‍ജീല്‍ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ്.
സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷാര്‍ജില്‍ ഇമാമും ഉള്‍പ്പെടെയുള്ള എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വര്‍ഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവര്‍.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചു. ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും വളരെ കാലം തടവില്‍ കഴിഞ്ഞുവെന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്താല്‍ കുറ്റവിമുക്തനാകുന്നതുവരെ ജാമ്യത്തിന് അര്‍ഹതയില്ലെന്നും തുഷാര്‍ മേത്ത വാദിച്ചു.
2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്. ഡല്‍ഹി കലാപത്തില്‍ 50 പേര് കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും അഭിഭാഷകര്‍ പറഞ്ഞു.