ന്യൂ ഡൽഹി : ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയർത്തുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ഔദ്യോഗിക ആവശ്യങ്ങൾക്ക് എഐ ടൂളുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രഹസ്യ സ്വഭാവമുള്ള സർക്കാർ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29നാണ് നോട്ടീസ് പുറത്തിറക്കിയത്.
ഡാറ്റകളുടെ സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിൻ്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകുന്നത്.