പത്തനംതിട്ട: ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 24 നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. അത് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. എന്താണ് അതില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്നു പരിശോധിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകും. എല്ലാ സംഘടനകളുമായും സംസാരിച്ചു. ഇതിന്റെ ഭാഗമായി സിനിമാനയം രൂപീകരിക്കണമെന്ന് തീരുമാനിച്ചു. ഷാജി.എന്‍.കരുണ്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയും രൂപീകരിച്ചു.സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ല. ഇരയ്ക്കൊപ്പമാണ് തങ്ങൾ. ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാൽ മുൻ വിവരാവകാശ കമ്മീഷണറും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കുകയാണ് സർക്കാർ ചെയ്തത്. റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. വായിച്ചത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.