ബംഗളൂരു: ഷിരൂരിൽ രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു. കരയിൽ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകൾ ഭാഗം 5 മീറ്റർ താഴെയുമാണ് നിലവിൽ സ്പോട്ട്. ട്രക്ക് ഏതാണ്ട് പത്ത് മീറ്റർ അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി തീർക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതർ കരുതുന്നു.
ബൂം എക്സവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു. അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.വാഹനം കണ്ടെത്തിയെങ്കിലും അർജുൻ അതിനകത്തുണ്ടെന്നു പറയനാവില്ല. അർജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. മേജർ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോർട്ട് പ്രാകരം മൂന്നിടങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്ന സിഗ്നൽ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്. എന്നാൽ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്.
നിലവിൽ അടിയൊഴുക്ക് ആറ് നോട്ട്സ് വരെയാണ്. മേജർ ഇന്ദ്രബാലൻ പറഞ്ഞതനുസരിച്ച് മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്ട്സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതൽ പേരുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കുകയില്ലെന്നും കലക്ടർ വ്യക്തമാക്കി.