


കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ഫാല്‍ട്ട ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന് മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയുടെ അടുത്ത അനുയായിയാണ് ജഹാംഗീര്‍ ഖാന്.
അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ ഉള്‍പ്പെട്ട നിയമസഭ മണ്ഡലമാണ് ഫാല്‍ട്ട. വോട്ടിങ് മെഷിനിലെ ക്രമക്കേട് ആരോപണങ്ങളെയും, തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് ഫാല്‍ട്ടയിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നത്. ഫാല്‍ട്ട ഉപതെരഞ്ഞെടുപ്പില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയാണെന്നും ഇനി മത്സരിക്കില്ലെന്നുമാണ് ജഹാംഗീര്‍ ഖാന് പ്രഖ്യാപിച്ചത്.
‘ഫാല്‍ത്തയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഒപ്പം അതിന്റെ പരമാവധി വികസനം സാധ്യമാക്കുക എന്നിവയാണ് എന്റെ ലക്ഷ്യം. ‘സോനാര്‍ ഫാല്‍ത്ത’ (സുവര്‍ണ്ണ ഫാല്‍ത്ത) എന്നതാണ് എന്റെ സ്വപ്നം. മുഖ്യമന്ത്രി സുവേന്ദു അധികാരി ഫാല്‍ത്തയിലെ ജനങ്ങള്‍ക്കായി ഒരു പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നു. അതിനാല്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. ഫാല്ത്തയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് ഞാന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. ജഹാംഗീര്‍ ഖാന് പറഞ്ഞു.
ഫാല്‍ട്ടയില്‍ ദേബാംഷു പാണ്ഡെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. അബ്ദുര്‍ റസാക്ക് മൊല്ല ( കോണ്‍ഗ്രസ്), ശംഭുനാഥ് കുമാരി (സിപിഐഎം) തുടങ്ങിയവരാണ് ഫാല്‍ട്ടയില്‍ മത്സരരംഗത്തുള്ള പ്രധാന സ്ഥാനാര്‍ത്ഥികള്‍. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 207 സീറ്റു നേടി ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയിരുന്നു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സംസ്ഥാനത്ത് ആദ്യമായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.