


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഫ്ലാറ്റിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത്ത് (32), മലയിൻകീഴ് സ്വദേശി അഭിലാഷ് (39), കായംകുളം വള്ളിക്കുന്നം സ്വദേശി സരിത (37) എന്നിവരാണ് അറസ്റ്റിലായത്. വെമ്പായം പുത്തൻവിള സ്വദേശി ശരത്തിനെ (37) ആണ് ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നുദിവസം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പ്രതികൾ താമസിക്കുന്ന മലയിൻകീഴിലെ ഫ്ലാറ്റിലേക്ക് ശരത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് മർദ്ദിച്ച് അവശനാക്കിയശേഷം, മണ്ണന്തലയിലുള്ള മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റി. തുടർന്ന് രണ്ടുദിവസം ക്രൂരമർദനത്തിന് വിധേയനായ ശരത്തിന്റെ ബോധം നഷ്ടപ്പെട്ടു. ഇതോടെ മരിച്ചെന്നു കരുതി ശരത്തിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഞായറാഴ്ച ബോധം തെളിഞ്ഞ ശരത്ത് പുറത്തെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നാണ് നാട്ടുകാരാണ് മണ്ണന്തല പൊലീസിൽ വിവരം അറിയിച്ചത്. കോടാലിയുടെ പിൻഭാഗംകൊണ്ടും ഇടിവളകൊണ്ടും ഇടിച്ചു. മുറിവുകളിലും ജനനേന്ദ്രിയത്തിലും കണ്ണിലും മുളകുപൊടി കലക്കിയൊഴിച്ചുവെന്നും ശരത്ത് പരാതിയിൽ പറയുന്നു. 2021-ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പിടിയിലാവാൻ കാരണം ശരത്താണെന്ന വൈരാഗ്യത്തിലാണ് ആക്രമിച്ചത്. ശരത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.