


കോട്ടയം : നിയമസഭയില്‍ തന്റെ റോള്‍ വ്യത്യസ്തമാണെന്നും ഒരു കുടുംബനാഥനെപോലെ സഭയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്പീക്കര്‍ ചുമതല ഏറ്റെടുത്തശേഷം കോട്ടയം പ്രസ് ക്ലബില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കിയല്‍ ആരുടെയെങ്കിലും പക്ഷം ചേരുന്നതിന് പകരം അവരെ യോജിപ്പിച്ച് കൊണ്ടുപോകും പോലെയുള്ള ഉത്തരവാദിത്തമാണ് സ്പീക്കറുടേത്. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഭരണഘടനയുടെ നാലാം തൂണായ മാധ്യമത്തേയും ഒപ്പം കൂട്ടിനിര്ത്താനുള്ള ശ്രമവും നടത്തും. നിയമസഭ ശബ്ദകോലാഹലമാകാതിരിക്കാന് ശ്രമിക്കും. പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് ഒരു നിലയില്‍ എത്തിയാല്‍ ഒരു വേള രാഷ്ട്രതന്ത്രജ്ഞന്റെ റോളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ആ അവസ്ഥയിലാണിപ്പോള്‍.
പൊതുപ്രവര്ത്തകന് ജനങ്ങളെ സമ്പര്ക്കമേര്പ്പെടുത്തിയേ മുന്നോട്ട് പോകാനാകൂ. ഞാനവര്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നു. എന്നെ അവര്‍ക്ക് ആവശ്യമാണെന്നതാണ് എനിക്ക് കിട്ടിയ വോട്ടിന്റെ കണക്കുകള്‍ പറയുന്നത്. എന്റെ എതിരാളിക്ക് കിട്ടിയ വോട്ടെന്നത് എന്റെ ഭൂരിപക്ഷത്തേക്കാള്‍ 3600-വോട്ടിന്റെ കുറവാണ്. ജനങ്ങള്‍ ആഗ്രഹിച്ച വികസനം നല്കാന് കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. എന്നാല്‍ കഴിഞ്ഞ 10-വര്‍ഷം സര്‍ക്കാര്‍ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് നടത്തിയതും തുടങ്ങിവെച്ചതുമായ വികസനപ്രവര്‍ത്തനം അവര്‍ മനസ്സിലാക്കുന്നുണ്ട്. വട്ടമൂട് ഉള്‍പ്പെടെ 18 പാലങ്ങള്‍, ബൈപ്പാസുകള്‍ എന്നിവയിലൂടെ വികസനം കൊണ്ടെത്തിക്കാന്‍ കഴിഞ്ഞു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ 10-വര്‍ഷം കൊണ്ട് ആകാശപ്പാത പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത് വലിയ സങ്കടമായി. അതിനുകാരണം കഴിഞ്ഞ സര്‍ക്കാരിന്റെ ചില നടപടിമൂലമാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മുന്നില്‍ അനുകൂല മറുപടി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നുമാത്രമല്ല കോടതിയലക്ഷ്യപ്രശ്നം വന്നപ്പോള്‍ ഞങ്ങള്‍ നയംതന്നെ മാറ്റിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇനി കോടതിയില്‍നിന്ന് അനുകൂല നടപടി സ്വീകരിച്ച് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആകാശപ്പാത വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.