

തിരുവനന്തപുരം : ചെലവ് ചുരുക്കൽ നടപടികൾ കൊണ്ട് മാത്രം ഭാവിയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും വളർച്ചയും നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആവശ്യമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ വെച്ച ധവളപത്രത്തിൽ ശിപാർശ. സംസ്ഥാന സർക്കാരിന് സ്വന്തമായി പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ നിക്ഷേപങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന പോംവഴിയെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് നിരവധി മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിന് വലിയ അവസരങ്ങളുണ്ടെന്ന് ധവളപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംസ്ഥാനത്തെ അപൂർവ ധാതുക്കളുടെ വികസനവും ഖനനവും. ഇതിനുപുറമെ, ഉന്നത വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ടെക്നോളജി, ഐടി ആപ്ലിക്കേഷനുകൾ എന്നീ ആധുനിക മേഖലകളിലും വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ശിപാർശയുണ്ട്.
വ്യവസായ മേഖലയുടെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാനമായി വേണ്ടത് വൻതോതിലുള്ള വൈദ്യുതി ഉൽപ്പാദനമാണ്. ഇതിനായി അതിവിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 6000 മെഗാവാട്ട് സൗരോർജ പദ്ധതികൾ, 8000 മെഗാവാട്ട് പമ്പ്ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ബാർക്ക് വികസിപ്പിച്ചെടുത്ത ക്ലോസ്ഡ്-ലൂപ്പ് റിയാക്ടറുകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവയിലൂടെയും ഊർജോൽപ്പാദനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്.
ഇത്തരം വൻകിട പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിന് ശേഷിയില്ലെന്ന രൂക്ഷമായ വിമർശനവും രേഖയിലുണ്ട്. കെഎസ്ഇബിക്ക് വൻകിട പ്രോജക്റ്റുകൾക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങളില്ലെന്നും, പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്ന കാര്യത്തിൽ അവർക്ക് മികച്ചൊരു ട്രാക്ക് റെക്കോർഡ് ഇല്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഈ സാഹചര്യത്തിൽ വൈദ്യുതി മേഖലയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും നിക്ഷേപം അനുവദിക്കണമെന്നാണ് പ്രധാന ശിപാർശ. ഇത് വൈദ്യുതി ഉൽപ്പാദനത്തിൽ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കുമെന്നും അതുവഴി സംസ്ഥാനത്ത് വ്യവസായങ്ങളുടെ വികസനത്തിന് ശക്തമായ അടിത്തറയൊരുക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.