

കോട്ടയം : മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അന്ന് തന്നെ അതേക്കുറിച്ച് പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരിട്ട് കണ്ട് താന്‍ പറയാനിരുന്ന കാര്യം കഴിഞ്ഞുവെന്നും ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തനിക്ക് ഇനി ആരേയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
അതേസമയം, സുകുമാരന്‍ നായരെ കാണാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ബജറ്റ് തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം തന്റെ പിഎയെ വിളിച്ചിരുന്നെന്നും പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം താന്‍ അനുമതി നല്‍കിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാല്‍ മാത്രമാണ് അത് വാര്‍ത്തയാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും താന്‍ അവരെ മുറിയില്‍ ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് നിവേദനം നല്കാന് വന്നത്. അവരെ കാണാന്‍ പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാല്‍ കാണാന്‍ വരുന്നവരോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന എന്‍.ജി.ഒ യൂണിയന് നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളും താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയില്‍ വന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് പണ്ട് ആര്‍എസ്എസ് നേതാക്കളെ മസ്കറ്റ് ഹോട്ടലില്‍ ഒളിച്ചു കണ്ടതുപോലെയല്ല താന്‍ നേതാക്കളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആലുവയിലെ വസതിയില്‍വന്ന് കണ്ടിരുന്നു. അതുപോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നിട്ടുണ്ട്. കൂടാതെ നിരവധി ബിഷപ്പുമാരും സമസ്തയുടെ നേതാക്കളും തങ്ങളുടെ സാമൂഹിക പ്രശ്നങ്ങളും സ്ഥാപനങ്ങളുടെ കാര്യങ്ങളും സംസാരിക്കാന്‍ വരാറുണ്ടെന്നും വി ഡി സതീശന് വ്യക്തമാക്കി. ആരുവന്നാലും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണെന്നും ഇത്തരം കൂടിക്കാഴ്ചകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.