


ന്യൂഡല്‍ഹി : പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍മന്തറില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് തെറ്റെന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്. കഴിഞ്ഞ 20 ന് പാര്‍ലമെന്റ് മാര്‍ച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നില്ലെന്നാണ് ആര്‍എഎഫ് മേധാവി വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രാലയം നടത്തിയ അവലോകന യോഗത്തിലാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് മേധാവി വീഴ്ച സമ്മതിച്ചത്.
പെല്ലറ്റ് ഉപയോഗിക്കാന്‍ മാത്രം സുരക്ഷാ ഭീഷണിയുണ്ടായിരുന്നില്ല. ഗുരുതുര വീഴ്ചയാണ് സംഭവിച്ചതെന്നും ആര്‍എഎഫ് മേധാവി സീമ ധുംതിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ജന്തര്‍മന്തറിലെ സേനാനടപടിക്കുമുന്‍പ് സേനാവിന്യാസം, പ്രതിരോധരീതി തുടങ്ങിയ വിവരങ്ങള്‍ സേനാ ആസ്ഥാനത്തിന് സമയബദ്ധമായി കൈമാറിയില്ലെന്ന് ആര്‍എഎഫ് മേധാവി കുറ്റപ്പെടുത്തി. സാധാരണ വസ്ത്രം ധരിച്ചവര്‍ അടക്കം സേനാംഗങ്ങള്‍ക്കൊപ്പം ലാത്തിച്ചാര്‍ജ്ജ് നടത്തിയെന്നും ആര്‍എഎഫ് മേധാവി വിമര്‍ശിച്ചു.
എന്നാല്‍ ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. പെല്ലെറ്റ് ആക്രമണത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വെടിയുതിര്‍ന്ന ആര്‍എഎഫ് ജവാനെ കണ്ടെത്തി. സിആര്‍പിഎഫ് അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ ഏഴു റൗണ്ട് വെടിയുതിര്‍ത്തു. ഇതില്‍ അഞ്ചെണ്ണം സമരക്കാര്‍ക്ക് നേരെ കൊണ്ടു. മൂന്നുപേര്‍ക്കാണ് വെടിയേറ്റതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിആര്‍പിഎഫിന് കീഴില്‍ 1992 ല്‍ രൂപം നല്കിയ ആര്‍എഎഫിനെയാണ് കലാപം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ നിയോഗിക്കുന്നത്.
അതിനിടെ, കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്ലമെന്ര് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ എല്ലാ വശവും കേള്‍ക്കുമെന്നും എല്ലാവര്ക്കും നീതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഈ വിഷയം നേരത്തെ പരിഗണിക്കാതിരുന്നത് ഹര്‍ജികളൊന്നും ഫയല്‍ ചെയ്യാതിരുന്നതിനാലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.