


തിരുവനന്തപുരം : യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോൺ അവകാശപ്പെട്ടു. പ്രത്യേകിച്ച് പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അർബുദ, കരൾ രോഗ ബാധിതരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും.
തുടക്കത്തിൽ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്കരിച്ചെങ്കിലും പദ്ധതിയുടെ ജനപ്രീതി കാരണം യുഡിഎഫോ ബിജെപിയോ ഇപ്പോൾ ഇതിനെതിരായ നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നത് തങ്ങൾക്ക് സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റിൽ ഇതിനായി 600 കോടി രൂപ പ്രത്യേക ഫണ്ടായി നീക്കിവെച്ചിട്ടുള്ളതിനാൽ കെഎസ്ആർടിസിക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘പ്രിയദർശിനി’ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ നിലവിലുള്ള പദ്ധതി കൂടുതൽ സുസ്ഥിരമാക്കുക എന്നതാണ് ഗതാഗത വകുപ്പിന്റെ ലക്ഷ്യമെന്നും തൽക്കാലം കൂടുതൽ പുതിയ ബസുകൾ അനുവദിക്കാനോ സർവീസുകൾ വിപുലീകരിക്കാനോ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 3,165 ഓർഡിനറി ബസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ബസുകളിലെ അമിത തിരക്ക് വിജയത്തിന്റെ ഭാഗമായുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകൾ മാത്രമാണെന്നാണ് വിലയിരുത്തൽ.
വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രിയദർശിനി സർവീസുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണെന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും, രാവിലെകളിലുള്ള തിരക്ക് യാത്ര ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും വ്യക്തമാക്കുന്നു.
വിലക്കയറ്റവും വരുമാന നഷ്ടവും; സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിൽ
പദ്ധതി വൻ വിജയമാണെങ്കിലും ഇതിന്റെ മറുവശത്ത് സ്വകാര്യ ബസ് മേഖല വലിയ തകർച്ചയെയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദർശിനി ബസുകളുടെ തൊട്ടു മുൻപോ പിൻപോ ഓടുന്ന സ്വകാര്യ ബസുകളിലെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉടമകളും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ്.
സ്വകാര്യ ബസ് ഉടമകളെ പൊതുഗതാഗത രംഗത്തെ നിക്ഷേപകരായാണ് ഗതാഗത വകുപ്പ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിയും സ്വകാര്യ ബസ് ഉടമകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സമരത്തിൽ നിന്നും തൽക്കാലം പിൻവാങ്ങാമെന്ന നിലപാടിലേക്ക് ബസുടകമൾ എത്തിയതൊഴിച്ചാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ പത്മകുമാർ ഐപിഎസ് അധ്യക്ഷനും നട്പാക് മുൻ ഡയറക്ടർ ശ്രീദേവി അംഗവുമായ അഞ്ചംഗ സമിതി രൂപീകരിച്ചത്. ഈ സമിതി കൃത്യമായി പരിശോധന നടത്തി, സ്വകാര്യ ബസുകൾ തിസന്ധി നേരിടുന്ന റൂട്ടുകൾ കണ്ടെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മന്ത്രി നൽകിയിട്ടുള്ള ഉറപ്പ്. എന്നാൽ ഇത് വൈകരുതെന്നും റിപ്പോർട്ട് ലഭിച്ച് നടപടിയിലേക്ക് നീങ്ങുമ്പോഴേക്കും പകുതിയിലധികം ബസുകൾ ഓട്ടം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തുമെന്നും ബസുടകമൾ മുന്നറിയിപ്പ് നൽകിയിരുന്നു