


തൃശൂർ : പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ അടിയന്തര യോഗം വിളിച്ച് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ ഏതു വിഭാഗത്തിന് നൽകുന്ന ആനുകൂല്യങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അത് ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നുവെന്നതാണ് പ്രശ്നമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാസങ്ങളോളമായി ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. വിസ്മയം ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ബജറ്റിൽ വിസ്മയം ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിലാണ് പ്രതീക്ഷയെന്നും ബസുടമകൾ പറയുന്നു.
തിങ്കളാഴ്ച സ്വകാര്യ ബസുകളിലെ ഭൂരിഭാഗം സ്ത്രീയാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറി. സർവീസ് അവസാനിപ്പിച്ചപ്പോൾ ഡീസലടിക്കാനോ തൊഴിലാളികൾക്ക് പണിക്കൂലി നൽകാനോ തികഞ്ഞില്ല. യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കിയത്. ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കും.
പരിഹാരമുണ്ടായില്ലെങ്കിൽ 30 -ാം തീയതിക്ക് ശേഷം 75 ശതമാനത്തോളം സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് ഇല്ലാതാവും. അത് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടല്ല. അവരവർ തന്നെ തീരുമാനമെടുക്കുന്നതാണെന്നും വാർത്താ സമ്മേളനത്തിൽ ഉടമകൾ പറഞ്ഞു.