


കൊച്ചി : സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുരളീധരന് മരിച്ചത്.
പറവൂര്‍ സ്വദേശിനി സരസ്വതി അമ്മ കഴിഞ്ഞദിവസം വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചിരുന്നു. പനിയ്ക്കൊപ്പം തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വെസ്റ്റ് നൈല്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്.
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം. പനി ബാധിച്ചാൽ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.