


ഭോപ്പാല്‍ : ലോറന്‍സ് ബിഷ്ണോയി സംഘം ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുടെ രീതി തന്നെ മാറ്റിയെഴുതുന്ന ഒരു ഹൈടെക് കുറ്റകൃത്യ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ കേന്ദ്രീകരിച്ച് ജിഎസ്ടി, ഡാറ്റാ ബേസുകള്‍ എന്നിവ ഉപയോഗിച്ച് പുതിയ തരത്തിലുള്ള ഭീഷണി ഉയര്‍ത്തുകയാണ് മധ്യപ്രദേശിലെ ലോറന്‍സ് ബിഷ്ണോയി സംഘം. സംസ്ഥാനത്തുടനീളമുള്ള ബിസിനസുകാരെ ലക്ഷ്യമിട്ട് 5 കോടി രൂപ മുതല്‍ 15 കോടി രൂപ വരെ തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യം ഡാറ്റാ മൈനിംഗിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു, തുടര്‍ന്ന് ലക്ഷ്യമിടുന്ന വ്യക്തിയുടെ പ്രൊഫൈല്‍ തയ്യാറാക്കും. പിന്നീട് ഭീഷണിപ്പെടുത്തും. ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്രമാസക്തമായ നടപടികളിലേക്ക് കടക്കും. ഇതാണ് സംഘത്തിന്റെ രീതി. ഉജ്ജയിന്‍ സ്വദേശിയായ രാജ്പാല് സിംഗ് ചന്ദ്രാവത്താണ് ഈ ശൃംഖല നിയന്ത്രിക്കുന്നത്.
ഖാര്‍ഗോണിലെ പരുത്തി വ്യാപാരി ദിലീപ് റാത്തോഡിനെ ലക്ഷ്യമിട്ട് നടന്ന 10 കോടി രൂപയുടെ ഭീഷണിപ്പടുത്തല്‍ കേസിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് അകത്തുമാത്രമല്ല പുറത്തേക്കുമുണ്ട്.
മാള്‍വ, ഇന്‍ഡോര്‍, ഭോപ്പാല്‍, അശോക് നഗര്‍, മൗ എന്നിവിടങ്ങളിലെയും മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇന്‍ഡോറിലെ പ്രമുഖ കല്‍ക്കരി വ്യാപാരിയും ഇവരുടെ പട്ടികയിലുണ്ടായിരുന്നു. ബിസിനസുകാരെ കണ്ടെത്തുക, ഭീഷണിപ്പെടുത്തുക, പണം തട്ടിയെടുക്കുക എന്നതാണ് ഇവരുടെ രീതി.
എന്നാല്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റവും അപകടകരമായ വശം അവര്‍ ഇരകളെ കണ്ടെത്തുന്ന രീതിയാണ്. ജിഎസ്ടി, റെറ പോര്‍ട്ടലുകളില്‍ ലഭ്യമായ പൊതുവിവരങ്ങള്‍ ഗ്യാങ് അംഗങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും കൗമാരക്കാരും സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും ആദ്യമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ബിസിനസ് വിറ്റുവരവ്, പ്രോജക്റ്റ് വിവരങ്ങള്‍, പ്രൊമോട്ടര്‍മാരുടെ പ്രൊഫൈലുകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം അവര്‍ ആയുധമാക്കി. കുടുംബം, ജോലി, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം ശേഖരിച്ചാണ് ഭീഷണി. വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തും. സിഗ്നല്‍ ആപ്പ് വഴിയും ഭീഷണി ഉയര്‍ത്തും. ഇതുവരെ മധ്യപ്രദേശിലും രാജസ്ഥാനിലുമായി 24-ലധികം പേര് അറസ്റ്റിലായിട്ടുണ്ട്. എന്നിരുന്നാലും ഈ ശൃംഖലയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, മൗ, അശോക് നഗര്‍, ഖാര്‍ഗോണ്‍ എന്നിവിടങ്ങളില്‍ നിന്നായി ആറോളം ഭീഷണിപ്പെടുത്തല്‍ കേസുകള്‍ പുറത്തുവന്നിട്ടുണ്ട്.