


തിരുവനന്തപുരം : കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. 21 കാരിയാണ് ഞായറാഴ്ച വീട്ടിൽ പ്രസവിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ട്.
മാത്രമല്ല, യുവതി ഗർഭിണിയായിരുന്നെന്ന വിവരം ഭർത്താവിനോ മറ്റ് ബന്ധുക്കൾക്കോ അറിയില്ലായിരുന്നെന്നാണ് മൊഴി. ഇത് ദുരൂഹമാണ്. പൂഴനാട് പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന (21) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പുറത്തുപോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയം വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന.
ആശുപത്രിയില്‍ കൊണ്ടുപോവാനായി ഓട്ടിവിളിച്ച് അൽത്താഫ് എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ച് കിടക്കുന്ന ഷംനയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ തന്നെ അൽത്താഫ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിവ് കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.