


കോട്ടയം : നിര്‍ണായക നീക്കവുമായി എം ജി സര്‍വകലാശാല. സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്കി. ആറുമാസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം സര്‍വ്വകലാശാല നീക്കത്തില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം.
സര്‍വകലാശാലയിലെ പ്രഫഷനല്‍ സ്വാശ്രയ സ്ഥാപനങ്ങളെ 2017 ലാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരം സിപാസ് സൊസൈറ്റി രൂപീകരിച്ച് കൈമാറിയത്. സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് തുടങ്ങി 650 കോടിയോളം ആസ്തിയുള്ള 21 സ്ഥാപനങ്ങളാണ് കൈമാറിയത്. സാമ്പത്തിക പ്രതിസന്ധി അടക്കം പറഞ്ഞായിരുന്നു ഈ നീക്കം. എന്നാല്‍ നിലവില്‍ സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തതോടെ കനത്ത വരുമാന നഷ്ടം ഉണ്ടായെന്നാണ് സര്‍വകലാശാല നിലപാട്. ഇതിന് പിന്നാലെയാണ് തിരിച്ചുപിടിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
നേരത്തെയും ഈ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും ഇത് ആദ്യമായാണ് സര്‍വകലാശാല ഔദ്യോഗികമായി ആവശ്യപ്പെടുന്നത് ആദ്യമായാണ്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് വിഷയം പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചിരുന്നു. 2027 ജൂണില്‍ ആണ് സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സിപാസും സര്‍വകലാശാലയും തമ്മിലുള്ള കരാര്‍ കാലാവധി അവസാനിക്കുക . ഇതിനു മുന്നോടിയായിട്ടാണ് ഏറ്റെടുക്കാനുള്ള നടപടി സര്‍വകലാശാല ആരംഭിച്ചത്. ആദ്യഘട്ടം എന്ന നിലയ്ക്കാണ് സിപാസിന് നോട്ടീസ് നല്‍കിയത്.
സിപാസുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കങ്ങള്‍ ഇപ്പോഴും കോടതിയിലാണ്. വിഷയത്തില്‍, വി.സിയല്ല സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സിപാസിന്റെ വാദം. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് വഴിയൊരുക്കുന്നത്.