


ന്യൂഡല്‍ഹി : കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ ഖര്‍ഗെയുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അര്‍ഹതയുണ്ട് എന്ന് ഖര്‍ഗെയെ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും പല തവണ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറഞ്ഞ സുരേഷ്, സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പല ഘട്ടങ്ങളില്‍ കെപിസിസി പുനഃസംഘടന നടക്കുമ്പോള്‍ തന്റെ പേര് വന്നിരുന്നെങ്കിലും അന്നെല്ലാം താന്‍ മാറ്റിനിര്‍ത്തപ്പെട്ടു എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്. കേന്ദ്രമന്ത്രിയായിരുന്നു, എംപിയാണ്, കാലങ്ങളായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നു, സംവരണ മണ്ഡലങ്ങളില്‍ പോലും വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കുന്നത് പരിഗണിക്കണം എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം. പുതിയ സര്‍ക്കാരില്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്നാണ് സൂചന. സണ്ണി ജോസഫ് പദവി ഒഴിഞ്ഞാൽ ഉണ്ടാകുന്ന ഒഴിവിലേക്കാണ് കൊടിക്കുന്നിലിന്റെ അവകാശവാദം.