


പത്തനംതിട്ട : യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപകടകരമല്ലാത്ത രീതിയില്‍ വാഹനങ്ങളില്‍ മോഡിഫിക്കേഷന് അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദത്തെ പരിഹസിച്ച് ഗതാഗത മന്ത്ര കെ ബി ഗണേഷ് കുമാര്‍. മോഡിഫിക്കേഷന് പാടില്ലെന്നത് കേന്ദ്ര നിയമമാണ്. സംസ്ഥാനത്തെ മന്ത്രി എന്ന നിലയില്‍ ആളെ പറ്റിക്കാന്‍ ഇത്തരം അവകാശവാദങ്ങള്‍ പറയാന്‍ തനിക്കാവില്ല. അത് ഭരണഘടനാ ലംഘനമാകും ഗണേഷ് കുമാർ പറഞ്ഞു.
വി ഡി സതീശന്റെ പ്രതികരണം ഇലക്ഷന് ആളെ പറ്റിക്കാന്‍ പറയുന്നതാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈറ്റ് വയ്ക്കാന്‍ ഹൈക്കോടതി അംഗീകരിക്കില്ല. ‘മന്ത്രി എന്ന നിലയില്‍ നിയമ ലംഘനം അനുവദിക്കുമെന്ന് പറയാനാകില്ല. താനൊക്കെ ചെറുപ്പത്തില്‍ വാഹനങ്ങള്‍ നല്ല പോലെ ആള്‍ട്ടറേഷന്‍ ചെയ്യുമായിരുന്നു. അതൊക്കെ അന്തകാലം. അന്ന് നിയമങ്ങളില്ലായിരുന്നു’ എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് വാഹന പ്രേമികളെ ആഹ്ളാദിപ്പിക്കുന്ന പ്രതികരണം വി ഡി സതീശന് പങ്കുവച്ചത്. വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. അപകടകരമല്ലാത്ത മോഡിഫിക്കേഷന് തെറ്റെല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. വാഹനങ്ങളുടെ മോഡിഫിക്കേഷന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.