


തിരുവനന്തപുരം : വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി നവോമി വിൻസെന്റിന്റെ ഹൃദയം ദാനം ചെയ്യാനാകില്ല. ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ എന്ന് കെ സോട്ടോ അറിയിച്ചു. നവോമിയുടെ ഹൃദയമൊഴികെയുള്ള മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. നവോമിയുടെ ഹൃദയ വാൽവ് ദാനം ചെയ്യും. ശ്രീ ചിത്ര ആശുപത്രിയായിരിക്കും വാൽവ് സ്വീകരിക്കുക. ഹൃദയത്തിൻ്റെ പ്രവർത്തനം പരിമിതം എന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടപടികളിൽ നിന്ന് ലിസി ആശുപത്രി പിന്മാറി. എയർ ആംബുലൻസും പിൻവലിച്ചു.
നവോമിയുടെ ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊരു കിഡ്നിയും കരളും കിംസ് ആശുപത്രിയിലേക്ക് നൽകും.
ഈ മാസം 25 ന് പുലർച്ചെയായിരുന്നു തൃശൂർ സ്വദേശിനിയായ നവോമിയെ വാഹനം ഇടിച്ചത്. കവടിയാറില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി തൃശൂരില്‍ നിന്ന് വരുന്ന വഴിക്ക് കൊട്ടാരക്കരയില്‍ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു. നവോമിയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. പിന്നീട് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം കിംസില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.