


ന്യൂഡൽഹി : 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യാനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാന മാറ്റത്തിന് ജെപിസി ശിപാർശ. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിമാരെയോ മന്ത്രിമാരേയോ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് പകരം സസ്പെൻഷൻ നടപടി മാത്രം മതിയെന്നാണ് ജെപിസി ശിപാർശ. കുറ്റവിമുക്തരാക്കപ്പെട്ടാൽ സസ്പെൻഷൻ പിൻവലിക്കപ്പെടും. കേസ് തീർപ്പാക്കുന്നതിന് മുൻപ് കർശന നടപടി ഉചിതമല്ലെന്ന വിലയിരുത്തലിലാണ് ജെപിസി.
കേസിൽ പ്രതിയായി 30 ദിവസത്തിലധികം ജയിലിൽ കഴിയേണ്ടി വന്നാൽ ജനപ്രതിനിധികളെ മന്ത്രിസ്ഥാനങ്ങളിൽ നിന്നോ പദവികളിൽ നിന്നോ രാജിവെപ്പുകയോ പുറത്താക്കുകയോ ചെയ്യേണ്ടതില്ല. പകരം അവരെ താൽക്കാലികമായി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്യാം. കോടതിയിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെടുന്ന പക്ഷം ഈ സസ്പെൻഷൻ നടപടി പിൻവലിക്കുകയും അവർക്ക് തങ്ങളുടെ പഴയ ഔദ്യോഗിക പദവികളിലേക്ക് സ്വമേധയാ തിരിച്ചെത്താൻ സാധിക്കുകയും ചെയ്യും. കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ വിവാദപരമായ 130-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഏതെങ്കിലും കേസിൽ പ്രതിയായി 30 ദിവസത്തിൽ കൂടുതൽ തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അടക്കം സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നതായിരുന്നു ഈ ബില്ലിലെ പ്രധാന വ്യവസ്ഥ.
പ്രതിപക്ഷ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലക്ഷ്യം വച്ചുകൊണ്ട് ബിജെപി സർക്കാർ കൊണ്ടുവന്ന രാഷ്ട്രീയ നീക്കമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുൻപ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ജയിലിലായ പശ്ചാത്തലം കൂടി കണക്കിലെടുത്തായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. ഇതേച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത കൊമ്പുകോർക്കലുകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കുമായി ബിൽ പാർലമെന്റിന്റെ സംയുക്ത സമിതിയായ ജെപിസിക്ക് വിട്ടത്.
2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബിജെപിയും എൻഡിഎ മുന്നണിയും ചേർന്ന് നടത്തുന്ന നീക്കമാണിതെന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ കടുത്ത വ്യവസ്ഥകൾക്ക് മേൽ സസ്പെൻഷൻ എന്ന മൃദുസമീപനം നിർദ്ദേശിച്ചുകൊണ്ടുള്ള ജെപിസിയുടെ പുതിയ ശിപാർശ കേന്ദ്ര സർക്കാരിന് തിരിച്ചടിയാകുമോ അതോ ഈ നിർദ്ദേശങ്ങൾ കേന്ദ്രം അതേപടി അംഗീകരിക്കുമോ എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.