


തിരുവനന്തപുരം : പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വ്യക്തിപരമായി തനിക്ക് കരാര്‍ തുടരാന്‍ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചത്.
ഹെലികോപ്റ്റര്‍ കരാര്‍ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഹെലികോപ്റ്റര്‍ കരാര്‍ തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഡിജിപിയുടെ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വന്നാല്‍ ആ കാര്യത്തില്‍ തീരുമാനമെടുക്കും. വ്യക്തിപരമായി എനിക്ക് തുടരാന്‍ താത്പര്യമില്ല. കാബിനറ്റ് കൂടി തീരുമാനമെടുക്കും. കഴിഞ്ഞ കുറെ നാളുകളായി മുന്നോട്ടു കൊണ്ടുപോയ കാര്യമായത് കൊണ്ടാകാം ഡിജിപി വീണ്ടും ശുപാര്‍ശ ചെയ്തത്. എന്തുവേണമെന്നുള്ളത് സര്‍ക്കാര്‍ തീരുമാനിക്കും’- രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് ഹെലികോപ്റ്റര്‍ ആവശ്യമാണെന്നാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ പറയുന്നത്. പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. ഒരു മാസം 25 മണിക്കൂര്‍ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും അധിക തുക നല്‍കണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക നല്‍കേണ്ട സ്ഥിതിയായിരുന്നു. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന ആരോപണം പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.