


തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്.
എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, പ്രമുഖ വ്യവസായ പ്രമുഖർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ പരസ്പരം സമന്വയിപ്പിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നത്.
കേരള സർക്കാരും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും സംയുക്തമായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിലവിൽ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനും വിഴിഞ്ഞത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ലോകോത്തര മാരിടൈം ഹബ്ബായി മാറാനുള്ള ശേഷി വിഴിഞ്ഞം അന്താരാഷ്ട്ര തലത്തിൽ തെളിയിച്ചു കഴിഞ്ഞു.
പൂർണ്ണതോതിലുള്ള എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ രാജ്യത്തെ ചരക്ക് ഗതാഗതച്ചെലവ് വൻതോതിൽ കുറയും. വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ശേഷിയും അന്താരാഷ്ട്ര വിപണിയിലെ മത്സരക്ഷമതയും വർദ്ധിക്കും. കേരളത്തിലേക്ക് വലിയ തോതിലുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും പതിനായിരക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് വഴിവെക്കും.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന പൊതുഉപയോഗത്തിനുള്ള തുറമുഖമായിട്ടായിരിക്കും പ്രവർത്തനം തുടരുക. ഇതോടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം കൂടുതൽ ശക്തമാകും.