


ന്യൂഡല്‍ഹി : വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കി സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്സിആര്‍എ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്. മതപരിവര്‍ത്തനശ്രമങ്ങള്‍ സംഘടനകളുടെ രജിസ്ട്രേഷന് യോഗ്യതകളുടെ മാനദണ്ഡപ്പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ധ്യാനക്യാമ്പുകള്‍ എന്നിവ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മാത്രമേ നടത്താവൂ എന്നാണ് ചട്ടഭേദഗതി.
ഇന്ത്യന്‍വംശജനല്ലാത്ത വിദേശ പൗരന്മാര് എന്‍ജിഒയുടെ പ്രധാന ഭാരവാഹിയാണെങ്കില്‍, അത്തരം സംഘടനകള്‍ക്ക് എഫ്സിആര്‍എ രജിസ്ട്രേഷനോ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുന്‍കൂര്‍ അനുമതിയോ ‘സാധാരണയായി’ അനുവദിക്കില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ വിദേശ പൗരന്മാരെ പ്രധാന ഭാരവാഹികളായി അനുവദിക്കാവുന്ന ഘട്ടം പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാരിനു നിര്‍വചിക്കാം. 2026-നുമുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘടനകള്‍ക്കും അവരുടെ രജിസ്ട്രേഷനില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രത്യേക ലക്ഷ്യങ്ങളും പ്രവര്‍ത്തനമേഖലകളായ സംസ്ഥാനങ്ങളുടെ പേരുകളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചു. അപേക്ഷയില്‍ പുതുതായി ഒരു സംസ്ഥാനമോ ലക്ഷ്യമോ ചേര്‍ക്കുന്നതിന് 300 രൂപ വീതം അധിക ഫീസ് ഈടാക്കും.
പ്രവര്‍ത്തനരഹിതമായ എന്‍ജിഒകള്‍ ലൈസന്‍സ് തുടരുന്നത് തടയുന്നതിനായി പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി. രണ്ട് സാമ്പത്തികവര്‍ഷത്തിനിടയില്‍ തങ്ങള്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശസംഭാവനയില്‍ നിന്ന് സംഘടനകള്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവിട്ടിരിക്കണം. ഇത് ചെയ്യാത്തവര്‍ക്ക് രജിസ്ട്രേഷന് നഷ്ടമാകും. രജിസ്ട്രേഷന് പുതുക്കുന്നതിനും റദ്ദാക്കല്‍ ഒഴിവാക്കുന്നതിനും ഈ മാനദണ്ഡം ബാധകമായിരിക്കും.
മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ആവശ്യത്തിനായി വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ക്കും പണം വിനിയോഗത്തില്‍ നിയന്ത്രണമുണ്ട്. ആദ്യ ഗഡുവിന്റെ കുറഞ്ഞത് 75 ശതമാനം തുക വിനിയോഗിച്ചശേഷമേ ഇവര്‍ക്ക് രണ്ടാം ഗഡുവോ തുടര്‍ന്നുള്ള ഗഡുക്കളോ അനുവദിക്കുകയുള്ളൂ. വാര്‍ഷിക റിട്ടേണുകളില്‍ സാമ്പത്തിക കണക്കുകള്‍ക്കൊപ്പം വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തണം. വിനിയോഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഫീല്‍ഡ് അന്വേഷണം നടത്തും.