

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാടകീയ രംഗങ്ങൾ. വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ ഭബാനിപൂർ സന്ദർശിക്കുകയും ഇവിഎമ്മുകളുടെ സുരക്ഷ പരിശോധിക്കുകയും ചെയ്തു.
പലയിടങ്ങളിലും ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിച്ച മമത, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നാൽ ശക്തമായി പോരാടുമെന്ന് മുന്നറിയിപ്പ് നൽകി. സ്ട്രോംഗ് റൂമിൽ പ്രവേശിക്കുന്നതിൽ നിന്ന് കേന്ദ്ര സേന തന്നെ തടഞ്ഞതായും തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഭവാനിപൂർ മണ്ഡലത്തിന്റെ വോട്ട് എണ്ണുന്ന കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികൾ ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ തുറക്കാൻ ശ്രമിച്ചുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉടലെടുത്തു.
എന്നാൽ ഇവിഎം മെഷീനുകളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ ടിഎംസിയുടെ ആരോപണങ്ങൾ തള്ളി. എല്ലാ കക്ഷി നേതാക്കളെയും വിളിച്ചുകൂട്ടി സ്ട്രോങ് റൂം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് വിവരം.
ഭൂരിഭാഗം എക്സിറ്റ് പോളുകളും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യത കൽപ്പിക്കുന്നു. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യമുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ചാണക്യ സ്ട്രാറ്റജീസിന്റെ കണക്കനുസരിച്ച് ബിജെപി 150–160 സീറ്റുകൾ വരെ നേടിയേക്കാം; ടിഎംസി 30–40 സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമാണ് പശ്ചിമ ബംഗാൾ ഇത്തവണ രേഖപ്പെടുത്തിയത് (92.47%). പുരുഷന്മാരേക്കാൾ (91.07%) കൂടുതൽ സ്ത്രീകൾ (92.28%) വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.