


കോഴിക്കോട് : കോഴിക്കോട് കാരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. തേക്കുംകുറ്റി സ്വദേശിയായ കർഷകൻ പറമ്പാടൻ അലവിക്കുട്ടി ആണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍മലയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
അലവികുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോയപ്പോൾ ആണ് സംഭവം. ജീപ്പ് നിർത്തി കട്ട വെക്കുന്നതിനിടെ ജീപ്പ് ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിയുകയയായിരുന്നു. ഭാര്യ ആദ്യം ഇറങ്ങിയതിനാൽ അപകടത്തിൽനിന്നും രക്ഷപ്പടുകയായിരുന്നു.
കൃഷിക്ക് ഉപയോഗിക്കാനായി ചാക്കില്‍ വളം ഉള്‍പ്പെടെയായാണ് യാത്ര തിരിച്ചത്. കയറ്റത്തില്‍ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോള്‍ അലവിക്കുട്ടി ഭാര്യയോട് വാഹനത്തില്‍ നിന്നിറങ്ങി ടയറിന്റെ അടിയില്‍ കല്ല് വെയ്ക്കാന്‍ പറഞ്ഞു. കല്ല് വച്ചിട്ടും ബ്രേക്ക് ലഭിക്കാതായതോടെ ഇദ്ദേഹം തന്നെ വണ്ടിയില്‍ നിന്നിറങ്ങി മറ്റൊരു കല്ല് വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
ഭാര്യയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന് നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.