


ബെംഗളൂരു : കർണാടക മന്ത്രിസഭാ വികസനത്തിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് രാജി ഭീഷണി മുഴക്കുന്ന കോൺഗ്രസ് എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ. പാർട്ടി അച്ചടക്കമാണ് ഏറ്റവും പ്രധാനമെന്നും, രാജിവെക്കാൻ ആഗ്രഹിക്കുന്നവർ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ രാജിക്കത്തുകൾ മിനിറ്റുകൾക്കകം സ്വീകരിക്കുമെന്നും ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു.അതൃപ്തരായ നേതാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്നും, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും ഒഴിവുകൾ ഉടൻ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ, രാഷ്ട്രീയത്തിൽ രാജി സാധാരണ സംഭവമാണെന്ന് പറഞ്ഞു. “ആർക്കും ആരുടെയും രാജി തടയാൻ കഴിയില്ല. പാർട്ടിയും ഭാവി രാഷ്ട്രീയവും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പാർട്ടിയാണ് പ്രധാനം. പാർട്ടിയുണ്ടെങ്കിൽ മാത്രമേ ബാക്കിയെല്ലാം ഉള്ളൂ,” അദ്ദേഹം ആവർത്തിച്ചു.
തന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും മുൻകാല രാഷ്ട്രീയ അനുഭവങ്ങൾ ഉദാഹരിച്ചാണ് ശിവകുമാർ എംഎൽഎമാരോട് ക്ഷമ പാലിക്കാൻ ആവശ്യപ്പെട്ടത്.”ധരം സിംഗും സിദ്ധരാമയ്യയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് എനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല, അന്ന് എനിക്കും രാജിവെക്കാമായിരുന്നു. ഞാനും നിലവിലെ ഉപമുഖ്യമന്ത്രി പരമേശ്വരയും അന്ന് ക്ഷമയോടെ കാത്തിരുന്നില്ലേ? വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബംഗാരപ്പ, മല്ലികാർജുൻ ഖാർഗെ, ധരം സിംഗ് എന്നിവർക്കൊന്നും മന്ത്രിസ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ബംഗാരപ്പയും ധരം സിംഗും മുഖ്യമന്ത്രിമാരായി മാറിയില്ലേ? രാഷ്ട്രീയത്തിൽ ആളുകൾക്ക് ക്ഷമ വേണം,” ശിവകുമാർ വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ വികസനത്തിൽ 19 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ 34 പേർ വരെയാകാവുന്ന മന്ത്രിസഭയിൽ ഒരു ഒഴിവ് മാത്രമാണ് ശേഷിക്കുന്നത്. ഇതിന് പിന്നാലെയാണ് എംഎൽഎയായ യശവന്തരയഗൗഡ വി. പാട്ടീൽ അടക്കമുള്ളവർ പരസ്യമായി പ്രതിഷേധിക്കുകയും രാജിവെക്കുകയും ചെയ്തത്.