


ആലപ്പുഴ : ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ് അച്യുതാനന്ദന് സിപിഎം പണിയുന്ന സ്മാരകത്തെ ചൊല്ലിയും സിപിഐഎം-സിപിഐ തർക്കം. വലിയ ചുടുകാട്ടിലെ പൊതുധാരാണ തെറ്റിച്ചെന്നാണ് സിപിഐ ആരോപണം. നേതാക്കൾക്ക് പ്രത്യേകം സ്മാരകം നിർമിക്കില്ലെന്നതാണ് പൊതുധാരണ.
വിഎസിന്റെ സ്മാരകം നിർമിച്ചാൽ ടി.വി തോമസിനും സ്മാരകം നിർമിക്കണമെന്ന് സിപിഐ നിലപാടെടുത്തു. തുടർന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ച നടത്തി സമവായത്തിലെത്തി. ഈ മാസം 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പിണറായി വിജയനാണ് വിഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുക. ചരമവാർഷികത്തിന് മുമ്പ് ടി.വി തോമസിന്റെ സ്മാരകത്തിന്റെ നിർമാണവും പൂർത്തിയാക്കും.
വി.എസിന്റെ സ്മാരകം വരുമ്പോൾ ടി.വി തോമസ് അടക്കമുള്ള സിപിഐ നേതാക്കളുടെ പ്രശക്തി നഷ്ടപ്പെടുമെന്നായിരുന്നു സിപിഐയുടെ വാദം. വ്യക്തിപരമമായി ആളുകളുടെ സ്മാരകങ്ങൾ പണിയില്ലെന്നായിരുന്നു പൊതുധാരണ. ഇത് സിപിഐഎം ലംഘിച്ചുവെന്നായിരുന്നു സിപിഐയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചകൾ സിപിഐഎം നേതാക്കൾ ജില്ലാതലത്തിൽ നടത്തിയതിന് പിന്നാലെയാണ് ഇതിന് പരിഹാരമായിരിക്കുന്നത്. വിഎസിന്റെ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം ടി.വി തോമസിന്റെ സ്മാരകവും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നതാണ് ധാരണ. വലിയചുടുകാടിന്റെ ഇരുഭാഗങ്ങളിലുമായിരിക്കും ഈ സ്മാരകങ്ങൾ നിർമിക്കുക.