


തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം നടത്തുന്നുവെന്ന് ആരോപണം ശക്തമാകുന്നു. സഹോദരി ഭര്‍ത്താവായ ബെന്നി തോമസിനേയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പാര്‍ട്ടി ഭാരവാഹികളായ നിരവധിപ്പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭര്‍ത്താവിന്റെ നിയമനമെന്ന് പറയുമ്പോഴും ആ പദവിയിലിരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നാണ് മറുവാദം.
ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. പത്ത് വര്‍ഷത്തോളം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ബെന്നി തോമസ്. എന്നാല്‍ കണ്ണൂരിലെ മലയോര മേഖലയായ ഉളിക്കല്‍ ഭാഗത്ത് പാര്‍ട്ടിയുടെ വലിയ ജനസമ്മതന്‍ കൂടിയാണെന്നാണ് അദ്ദേഹത്തിന്റെ നിയമനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പേരാവൂരില്‍ ഇത്തവണ പാര്‍ട്ടിയുടെ ജയത്തിന് പിന്നില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞതും ബെന്നി തോമസ് ആണെന്നാണ് കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍ പറയുന്നത്. എഴുത്തുകാരന് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലില്‍ ജെറമിയാസ് എന്ന കഥാപാത്രം രൂപപ്പെട്ടതും ബെന്നി തോമസ് എന്ന വ്യക്തിയിലൂടെയാണെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ രീതിയാണെങ്കിലും എന്നാല്‍ സ്വന്തം ബന്ധുക്കള്‍ക്ക് കൂടി പദവികള്‍ നല്‍കുന്നത് വൈരുദ്ധ്യമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യുഡിഎഫ് സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ് ബെന്നി തോമസെന്ന് അബ്ദുൾ റഷീദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്മാന്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനെ ‘മന്ത്രി സണ്ണി ജോസഫിന്റെ അളിയന്’ എന്ന തരത്തില്‍ വാര്‍ത്ത നല്കുമ്പോള് ഇത്രയും കൂടി ചേര്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്സിന് കാതിയോട് ബെന്നി തോമസിനെക്കുറിച്ച് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് :-
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസെഫിന്റെ പേർസണൽ സ്റ്റാഫ് ആയി നിയമിച്ച ബെന്നി തോമസ് എന്ന ബെന്നി ചേട്ടൻ മന്ത്രി യുടെ ബന്ധു എന്ന നിലയിൽ അല്ല ഉളിക്കൽ അടങ്ങുന്ന മലയോര പ്രദേശത്ത് അറിയപ്പെടുന്നത്,വർഷങ്ങളായി കണ്ണൂർ ജില്ലാ ഡി സി സി ജനറൽ സെക്രട്ടറി യായ ബെന്നി തോമസ് ഉളിക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.അത്തരം ഒരാളുടെ രാഷ്ട്രീയ വ്യക്തിത്വം ബന്ധുത്വം കൊണ്ട് റദ്ദാക്കപ്പെടേണ്ടതല്ല.
പ്രശസ്ത എഴുത്തുകാരൻ വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലിൽ ജെറമിയാസ് എന്ന കഥാപാത്രമുണ്ട്,ആ നോവലിന്റെ ആദ്യന്തം മുന്നോട്ട് പോകുന്ന കഥാപാത്രം,അതിലെ ജെറമിയാസ് എന്ന കഥാപാത്രം ഇന്ന് മാധ്യമങ്ങൾ ബന്ധു എന്ന ലേബലിൽ മുദ്ര കുത്തുന്ന ബെന്നി തോമസാണ്,കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത വ്യക്തിത്വമാണ് ബെന്നി തോമസ്.
പേരാവൂരിലെ വാശിയെറിയ പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് പോർക്കളത്തിൽ തന്ത്രങ്ങൾ മിനഞ്ഞ,പ്രവർത്തനം ഏകോപിപ്പിച്ച ബെന്നി തോമസിനെ ഒരു നിമിഷത്തെ വാർത്തക്ക് വേണ്ടി കൊത്തി വലിക്കുന്നത് അപമാനകരമാണ്.