


തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സാമൂഹ മാധ്യമത്തിൽ പങ്കിട്ട് മാധ്യമപ്രവർത്തകൻ ടിസി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ടിസി രാജേഷ് ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു രാജേഷ് തയ്യാറാക്കിയ ലേഖനം. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്.
വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ഓർമക്കുറിപ്പുകളോടെ അച്ചടിച്ച ജൂലൈ 19ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. ഒന്നാം പേജിൽ വിഎസ് അനുസ്മരണവും പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികൾ ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാക്കുമെന്ന എഡിറ്റോറിയൽ ബോർഡിന്റെ ആശങ്കയാണ് നടപടിക്ക് പിന്നിൽ. 20ന് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പത്രത്തിൽ നിന്ന് ലേഖനം പൂർണമായി ഒഴിവാക്കപ്പെട്ടു.
സംഭവത്തിൽ ലേഖകൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തലക്കെട്ടിൽ വന്ന അപാകതയിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിന്നാലെയാണ് പത്രത്തിലൂടെ വായനക്കാരിലേക്ക് എത്താതെപോയ നാടകകലാകാരനായ വിജയന്റെ ജീവിതവും നാടകഗ്രാമത്തിന്റെ വിശേഷങ്ങളും ടി സി രാജേഷ് സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാർക്കായി പങ്കിട്ടത്.