


കൊച്ചി : വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം നടക്കുന്നുവെന്നും ഇത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നുമാണ് പരാതിയിൽ പരാമർശിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പരാതിക്കാരി.
മൂന്നുപേർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോൺഗ്രസ് പണം സ്വീകരിച്ചതെങ്കിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കണ്ണിൽ പൊടിയിടാനാണ് കോൺഗ്രസ് കണക്ക് പുറത്തിവിട്ടതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു.
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ പാർട്ടി തയ്യാറാണെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കിയിരുന്നു. വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിവിട്ടിരുന്നു. ഭവന നിർമാണത്തിനായി കോൺഗ്രസ് 6 കോടി 43 ലക്ഷം രൂപയാണ് പിരിച്ചത്. ഇതിൽ ഒരു കോടി 5 ലക്ഷം രൂപ യൂത്ത് കോൺഗ്രസ് നൽകി. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതിന് 6 കോടി 18 ലക്ഷം രൂപ ചെലവായെന്നും കെപിസിസി പ്രസിഡന്റ് കണ്ണൂരിൽ പറഞ്ഞു.