


തിരുവനന്തപുരം : മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പിന്റെഉയർന്ന പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൂർണ്ണമായി തള്ളി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. മംഗളൂരുവിൽ വെച്ച് താൻ കണ്ടത് അദാനിയുടെ ഏജന്റിനെയല്ലെന്നും, അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അകന്ന ഒരു കുടുംബാംഗത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം തങ്ങളെ വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
കോഴിക്കോടും കാസർകോടും വളരെ അടുത്ത കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളവുമായി തലമുറകളായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണതെന്ന വിവരവും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പൂർണ്ണമായി കഴിഞ്ഞ സമയത്ത് താൻ അദാനിയുടെ ആളുകളെ കണ്ടിട്ട് പ്രത്യേകമായി എന്ത് നേടാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി, അടിസ്ഥാനമില്ലാത്ത ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നീക്കങ്ങളെ പരിഹസിച്ചു. ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലും സൗഹൃദ സന്ദർശനങ്ങളിലും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, ഇപ്പോൾ പുറത്തുവരുന്ന ഇത്തരം കഥകളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും വിഡി.സതീശൻ വ്യക്തമാക്കി.