

ന്യൂഡല്‍ഹി : പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കാളികളായവർക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളില്‍ സര്‍ക്കാരിന് താക്കീതുമായി സിജെപി. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേയ്ക്ക് പോകുമെന്ന് സിജെപി പ്രതികരിച്ചു.
അസം, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്. പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപടികളുണ്ടാകില്ലെന്നായിരുന്നു ചർച്ചകളിൽ ലഭിച്ച ഉറപ്പ്. ഇത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ചർച്ചകളിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കാളികളായ ജെപി നഡ്ഡയും ഡോ ജിതേന്ദ്ര സിങും തയാറാകണം.
ഉറപ്പ് നല്‍കിയതില്‍ നിന്നും മാറിയത് വിശ്വാസവഞ്ചനയാണ്. ഇത് യുവാക്കള്‍ അംഗീകരിക്കില്ല. വാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി പറഞ്ഞു. വളണ്ടിയര്‍ മുഹമ്മദ് ജുനൈദിനെ കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും സിജെപി പറഞ്ഞു. പ്രക്ഷോങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുകയും ഇവർക്കെതിരെ ചുമത്തിയിട്ടുള്ള എഫ്ഐആർ റദ്ദാക്കുകയും വേണമെന്നും ചുരുങ്ങിയപക്ഷം നാളെക്കകം ഇതു നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിജെപി വക്താവ് ആവശ്യപ്പെട്ടു.