


മലപ്പുറം : നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ചാലിയാർ സ്വദേശിയായ ഗർഭിണിയായ യുവതി ഫാത്തിമ ആശുപത്രിയിൽ എത്തിയത്. വയറുവേദനയെന്ന് പറഞ്ഞെത്തിയ യുവതിക്ക് രക്തസ്രാവവും ഉണ്ടായിരുന്നു.
ഫാത്തിമ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടാൻ ഡോക്ടർ നിർദേശിച്ചു. അതിനിടയിൽ വസ്ത്രം മാറാനെന്ന പേരിൽ യുവതി ശുചിമുറിയിൽ കയറി. പിന്നീട് പന്ത്രണ്ട് മണിയോടെ ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ഇന്ന് രാവിലെയാണ് ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ആണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ഫാത്തിമ ആശുപത്രിയിൽ എത്തിയ നിലമ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.