

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ അവിശ്വസനീയമായ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം തിരുത്തി അതിശക്തമായി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ പിഴവ് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരെന്നത് സിപിഐഎം തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
‘കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത പരാജയമാണ് ഉണ്ടായിരിക്കുന്നത്. വെറുമൊരു പരാജയമെന്നല്ലാതെ മറ്റൊരു പേരും ഇതിനെ വിളിക്കാൻ താൽപര്യപ്പെടുന്നില്ല. ജനങ്ങൾ ഇടതുപക്ഷത്തിന് സ്നേഹപൂർവം നൽകിയ മുന്നറിയിപ്പായി പരാജയത്തെ നോക്കിക്കാണുന്നു. അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് സാധിച്ചില്ലെന്നത് മനസിലാക്കുന്നു. തിരുത്തി മുന്നോട്ട് പോകും.’ ബിനോയ് പ്രതികരിച്ചു.
‘മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മുമ്പത്തേക്കാൾ ശക്തമായ ഇടതുപക്ഷം ആവശ്യമാണ്. ഇടതുപക്ഷ ചേരിവിട്ട് വലതുപക്ഷത്തേക്കും ബിജെപിയിലേക്കും പോയവരൊക്കെയും വർഗ്ഗവഞ്ചകരാണെന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ‘
‘സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞതുകൊണ്ട് മാത്രമായില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതികൾ അങ്ങനെയല്ല, ഇതുവരെയും പാർട്ടിയിൽ നേതൃമാറ്റം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ സിപിഐഎം തീരുമാനം അറിയിക്കട്ടെ.’ അദ്ദേഹം കൂട്ടിച്ചേർത്തു.