

ഗുവാഹത്തി : ബഹുഭാര്യത്വം പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അസം ബജറ്റില്‍ പ്രഖ്യാപനം. ഒന്നിലേറെ ഭാര്യമാരുള്ള സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ക്ഷേമപദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തുന്നതോടൊപ്പം തന്നെ അതിലൂടെ സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുകയും വേണമെന്ന് സംസ്ഥാന ധനമന്ത്രി ജയന്ത മല്ല ബറുവ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
‘സ്ത്രീ ശാക്തീകരണവും ലിംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി, ബഹുഭാര്യത്വം പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഇനി മുതല്‍ ഒരു സര്‍ക്കാര്‍ ക്ഷേമപദ്ധതിയുടെയും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. ബഹുഭാര്യത്വം പുലര്‍ത്തുന്നതായി കണ്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വ്യവസ്ഥ ചെയ്യുന്നതിനായി 1964-ലെ അസം സര്‍വീസ് നിയമ ഭേദഗതി വരുത്തും. ക്രിമിനല്‍ നിയമപ്രകാരം കുറ്റവാളിയായി ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സല്‍സ്വഭാവവും ഉത്തരവാദിത്ത ബോധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി’ – ധനമന്ത്രി ബറുവ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ക്ഷേമപദ്ധതികളെല്ലാം ഓഗസ്റ്റ് മുതല്‍ പുനരാരംഭിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. വിവിധ ക്ഷേമ പതികള്‍ക്കായി 6,000 കോടിയിലധികം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലൂടെയും ബയോമെട്രിക് ഐഡന്റിറ്റി പരിശോധനകളിലൂടെയുമായിരിക്കും എല്ലാ ഗുണഭോക്തൃ കേന്ദ്രീകൃത പദ്ധതികളും വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.
2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 2.85 ലക്ഷംകോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ചെറുകിട തേയില കര്‍ഷകരുടെ നികുതി ഇളവ് പരിധി നാലിരട്ടിയായി ഉയര്‍ത്താനും പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസിന്റെ മൂല്യവര്‍ധിത നികുതി 10 ശതമാനം കുറയ്ക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആരംഭിച്ച പ്രധാന പദ്ധതികളെല്ലാം തുടര്‍ന്നുപോകുമെന്നും, ബജറ്റ് കമ്മി 419 കോടി രൂപയായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.