

മലപ്പുറം : പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി. ലീഗ് ഭരിക്കുന്ന കോളജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെപ്പിച്ചു.
മുസ്ലീം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി മാനേജ്മെന്റുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് അഡ്മിഷൻ നിർത്തിവെച്ചത്. മാനേജ്മെന്റ് പരിഹാരം ഉറപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കാൻ യൂത്ത് ലീഗിനോട് ലീഗ് മണ്ഡലം കമ്മിറ്റി നിര്‍ദേശം നൽകി. കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടി എങ്കിൽ തടയുമെന്ന് യൂത്ത് ലീഗും അറിയിച്ചു.