


തിരുവനന്തപുരം : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല.
‘വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തില്‍ വീണവനും ആയിരിക്കണം’.
‘സോഷ്യല്‍ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവന് ആയിരിക്കണം. നിലപാടുകളില്‍ സ്ഥിരത ഉള്ളവന് ആയിരിക്കണം. ഇത്തരം ഒരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം’. അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരുടേയും പേരെടുത്ത് പറയുന്നില്ലെങ്കിലും സൂചനകളിലൂടെ നിലപാട് പറയാതെ അദ്ദേഹം പറയുന്നുണ്ട്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യ ചര്‍ച്ചകള്‍ അതിരുവിട്ടതോടെ, അത്തരം ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കെ സി വേണുഗോപാലിനായി കെ സുധാകരനും, വിഡി സതീശനായി മുഹമ്മദ് ഷിയാസും നടത്തിയ പരസ്യപ്രസ്താവനകളാണ് പ്രശ്നം വഷളാക്കിയത്. മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ നേതാവാണ് അജയ് തറയില്‍.
അജയ് തറയിലിൻറെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :-
എന്റെ സ്വപ്നത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി
വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം.
സമരമുഖത്ത് നിന്ന് പിന്നോട്ടില്ലാതെ, പൊലീസ് മർദ്ദനവും അടിച്ചമർത്തലും നേരിട്ടവനായിരിക്കണം.
ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയിൽ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം.
സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം.
താഴെതട്ടിലെ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആയിരിക്കണം.
നിലപാടുകളിൽ സ്ഥിരത ഉള്ളവൻ ആയിരിക്കണം .
ഇത്തരം ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം.
ഇതെല്ലാം അനുഭവിച്ച വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് സ്വപ്നം കാണുന്നത്.
— അജയ് തറയിൽ