

ചെന്നൈ : തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത അണ്ണാ ഡിഎംകെയിലെ 21 വിമത എംഎൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ഉണ്ടാകില്ലെന്ന് നിയമസഭാ സ്പീക്കർ ജെസ.ഡ. പ്രഭാകർ. പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ലയനം പൂർത്തിയാക്കിയതിന് പിന്നാലെ, വിമതർക്കെതിരെയുള്ള പരാതികൾ പിൻവലിക്കണമെന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ അഭ്യർത്ഥന മാനിച്ചാണ് സ്പീക്കറുടെ തീരുമാനം.
പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക ആവശ്യം പരിഗണിച്ച സാഹചര്യത്തിൽ ഈ 21 അണ്ണാ ഡിഎംകെ എംഎൽഎമാരെയും നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യരാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ അണ്ണാ ഡിഎംകെയിൽ നിന്നും രാജിവെച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്ന 4 എംഎൽഎമാരുടെ കാര്യത്തിൽ എന്ത് നടപടിയുണ്ടാകുമെന്ന ചോദ്യത്തിന്, അവർക്കെതിരെയുള്ള നിയമപരമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമായാൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സ്പീക്കറുടെ പുതിയ തീരുമാനത്തോടെ ഈ 21 ജനപ്രതിനിധികൾക്കും തങ്ങളുടെ എംഎൽഎ പദവിയിൽ തുടരാനാകും.
കഴിഞ്ഞ മെയ് 13-നായിരുന്നു തമിഴ്നാട്ടിൽ പുതുതായി നിലവിൽ വന്ന സി. ജോസഫ് വിജയ് സർക്കാരിന്റെ നിർണായകമായ വിശ്വാസ വോട്ടെടുപ്പ് നടന്നത്. സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന അണ്ണാ ഡിഎംകെ പാർട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചുകൊണ്ട് ആകെയുള്ള 47 എംഎൽഎമാരിൽ 25 പേരും അന്ന് ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇത് അണ്ണാ ഡിഎംകെയ്ക്കുള്ളിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചു. മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിൽ വലിയൊരു വിമത വിഭാഗം രൂപപ്പെടുകയും ചെയ്തതോടെയാണ് ഇവരെ എംഎൽഎ പദവിയിൽ നിന്നും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് സ്പീക്കറെ സമീപിച്ചത്.
ഭരണപക്ഷത്തെ പിന്തുണച്ച ഈ 25 പേരിൽ എസ്. സത്യാഭാമ, ഇസക്കി സുബ്ബയ്യ, എസ്. ജയകുമാർ, മരഗതം കുമാരവേൽ എന്നീ നാല് എംഎൽഎമാർ പിന്നീട് തങ്ങളുടെ പദവി രാജിവെക്കുകയും ഔദ്യോഗികമായി ടിവികെയിൽ ചേരുകയും ചെയ്തിരുന്നു. ഇവരുടെ രാജി സ്പീക്കർ നേരത്തെ തന്നെ അംഗീകരിക്കുകയും വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതേത്തുടർന്ന് ഇവരുടെ നിയോജക മണ്ഡലങ്ങൾ നിലവിൽ ഒഴിഞ്ഞുകിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള 21 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയിലെ ഭിന്നതകൾ പരിഹരിച്ച് ഔദ്യോഗിക നേതൃത്വവുമായി ലയിച്ചത്. ഇതിന് പിന്നാലെയാണ് വിമതർക്കെതിരെയുള്ള എല്ലാ നിയമനടപടികളും അവസാനിപ്പിക്കാൻ അണ്ണാ ഡിഎംകെ നേതൃത്വം സ്പീക്കർക്ക് കത്ത് നൽകിയത്.