അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും. കച്ച് മേഖലയിൽ ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കച്ചിലെ ഭചൗവിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായിട്ടാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്ത് തീരത്തുനിന്ന് 74,343 പേരെ ഒഴിപ്പിച്ചു. 76 ട്രെയിൻ സർവീസുകളും റദ്ദാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
നിലവിൽ ഗുജറാത്ത് തീരത്തുനിന്ന് 220 കിലോമീറ്റർ അകലെയാണ് ബിപോർജോയ്. ഇതു നാലു മണിയോടെ സൗരാഷ്ട്ര, കച്ച് തീരങ്ങളിലും അതിനോടു ചേർന്നുള്ള മാണ്ഡവി – കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാൻ തീരത്തുമായി കരതൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കരതൊടുമ്പോൾ മണിക്കൂറിൽ 140–150 കിലോമീറ്റർ വേഗതയുണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.