റോട്ടർഡാം: എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. ആതിഥേയരായ നെതർലൻഡ്സിനെ 4-2ന് തകർത്താണ് മോഡ്രിച്ചും കൂട്ടരും ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനലാണിത്.
34-ാം മിനിറ്റിൽ ഡോൺയെൽ മലന്റെ ഗോളിലൂടെ നെതർലൻഡ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ആൻഡ്രെജ് ക്രമറിക് (55′), മരിയോ പസാലിക് (72′) എന്നിവരിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ക്രൊയേഷ്യ വിജയത്തിലേക്ക് നീങ്ങവേ 96-ാം മിനിറ്റിൽ നോവ ലാംഗിലൂടെ നെതർലൻഡ്സ് സമനില ഗോൾ കണ്ടെത്തി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ എട്ടു മിനിറ്റ് പിന്നിടവേ ബ്രൂണോ പെറ്റ്കോവിച്ച് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ നേടി. 116-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചും വലകുലുക്കിയതോടെ ക്രൊയേഷ്യ വിജയം ഉറപ്പിച്ചു. നെതർലൻഡ്സ് പുറത്തേക്കും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇറ്റലി സ്പെയിനെ നേരിടും.