

തിരുവനന്തപുരം : ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിലവിലെ പ്രധാന വിഷയം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ ദയനീയമായ വീഴ്ചയാണെന്നും, അത് ആർജ്ജവത്തോടെ ചൂണ്ടിക്കാണിക്കാൻ സാധിക്കണമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഊണ് കഴിച്ചതാണോ ഹെലികോപ്റ്റർ ഉപയോഗിച്ചതാണോ എന്ന് നോക്കി വിമർശനം ഉന്നയിക്കുന്നതിലല്ല കാര്യമെന്നും, ദുരന്തനിവാരണ രംഗത്തെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലും സർക്കാരിന് സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് ജനങ്ങൾക്കിടയിൽ ചർച്ചയാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പികെ കുഞ്ഞാലിക്കുട്ടി ‘കേരളം’ എന്ന് എഴുതിയപ്പോൾ ‘കാരളം’ എന്നായിപ്പോയി എന്നതൊക്കെയാണോ നമ്മൾ ചർച്ച ചെയ്യുന്നത്? അദ്ദേഹം സാമാന്യം നല്ല വിദ്യാഭ്യാസമുള്ള ഒരു മുൻ മന്ത്രിയാണെന്ന് എല്ലാവർക്കും അറിയാം. ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിന്റെ ഇംഗ്ലീഷിന് മാർക്കിടാൻ ആളുകൾ രണ്ടാഴ്ചയാണ് ചെലവഴിച്ചത്. വാചകങ്ങളിലെ ഇത്തരം അക്ഷരപ്പിശകുകളോ വ്യാകരണ തെറ്റുകളോ അല്ല, ഒരാൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതിനാണ് പ്രാധാന്യം നൽകേണ്ടത് – കെ. സുരേന്ദ്രൻ കുറിപ്പിൽ വ്യക്തമാക്കി.
കെ സുരേന്ദ്രൻറെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണ രൂപം :-
ജനാധിപത്യത്തിൽ എതിരാളികളെ വിമർശിക്കുന്നതിൽ രാഹുൽ ഗാന്ധി മാതൃക ഒഴിവാക്കുന്നത് എല്ലാവർക്കും നല്ലതാണ്. പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്. അത് ആർജ്ജവത്തോടെ പറയാൻ കഴിയണം. അല്ലാതെ മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല. ഇടതു ഭരണത്തിലെ പ്രളയകാലത്തും അന്നത്തെ മുഖ്യൻ എവിടേയും പോയിട്ടില്ല. പക്ഷെ വൈകുന്നേരം ആറുമണിക്ക് ഒന്നര മണിക്കൂർ വാർത്താസമ്മേളനം നടത്തുമായിരുന്നു. ഗുരുതര വീഴ്ച പ്രളയക്കെടുതികളുടെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലുമുണ്ടായിരിക്കുന്നു. അതാണ് പ്രശ്നം. അതെങ്ങനെയാ നമ്മൾ ചർച്ച ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി കേരളം എന്നെഴുതിയപ്പോ കാരളം എന്നായിപ്പോയി എന്നതൊക്കെയാണല്ലോ. ശ്രീ കുഞ്ഞാലിക്കുട്ടി സാമാന്യം നല്ല വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയാണ് എന്ന് എല്ലാവർക്കും അറിയാം. റഹീമിന്റെ ഇംഗ്ളീഷിന് മാർക്കിടാൻ ചെലവഴിച്ച സമയം രണ്ടാഴ്ചയാണ്. വാചകങ്ങളിലെ പിശകല്ല എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന്നതാണ് പ്രധാനം.